Monday, May 22, 2017

ഖസാക്കിൻ്റെ മൗനഭൂപടങ്ങൾ

ചിരന്തനമായ സ്വപ്നങ്ങളുടെ സന്നിഗ്ദതകളിൽ ഞാൻ നൈസാമലിയെക്കുറിച്ചോർക്കുന്നു.

അവൻ, പച്ചിലപ്പാമ്പുകളെ തേടി ഖസാക്കിൽ വന്നു.
സ്ത്രൈണമാർന്ന ചുണ്ടുകൊണ്ട് പഥികൻ്റെ ജന്മാന്തരങ്ങളെ അസ്വസ്ഥതകളുടെ കിളിച്ചെപ്പിലേക്കെറിഞ്ഞു.
മൈമുനയുടെ നീലഞരമ്പുകളിലൂടെ, അറബിക്കുളത്തിൻ്റെ സ്വച്ഛശാന്തമായ ശീതളിമയിലൂടെ, വാഗതീതമായ പലായനങ്ങളുടെ കേളികളിലേർപെട്ടു.
ചെതലിയുടെ താഴ്വരകളിൽ,
കല്യാണിയുടെ നഖങ്ങൾ കോറിയിട്ട ഞാറ്റുപുരയുടെ ഈറൻപടർന്ന മണ്ണിൽ രവി എത്തിച്ചേരും മുൻപേ,
കരിമ്പനപ്പട്ടകളിൽ കുട്ടാടൻ്റെ പരദൈവങ്ങളോളം വെളിപാടുണർന്നവൻ

അവൻ നൈസാമലി

സത്തിയം പലതായി തിരിച്ചറിഞ്ഞവൻ,
'ഠ' കാരത്തിൻ്റെ തുമ്പിക്കുട്ടനായി
ഊഞ്ഞാലാടുന്ന ആദിമ ഖസാക്കിൻ്റെ കാവൽക്കാരൻ; അപ്പുക്കിളിയുടെ പേയിലേക്ക് പനിനീർ തെളിച്ചവൻ,
വിപ്ലവത്തിൻ്റെ പനിച്ചൂടിലേക്ക് എയ്ത്തു നക്ഷത്രങ്ങളെറിഞ്ഞവൻ.

കനലോളം ചുട്ടുപഴുത്തവൻ,
കന്മദത്തോളം ഗന്ധം ചുരത്തിയവൻ,

നൈസാമലീ നീയെൻ്റെ നിദ്രകളിൽ സന്നിപാതമൂർച്ഛയുടെ പ്രണയനഷ്ടമാണ് പകുത്തിട്ടത്.